Friday, December 26, 2008

ഇവര്‍ കുഞ്ഞു മാലാഖമാര്‍

പിഞ്ചു മക്കളെ നിങ്ങള്‍ നീറുമെന്‍
ഹൃത്തടത്തിലുറങ്ങിക്കിടക്കുക
ഇല്ല നിങ്ങളെ തൊട്ടുണര്‍ത്തുവാ-
നെങ്ങു നിന്നും വരില്ലൊരു തെന്നലും.

അമ്മയാണിവള്‍ നെഞ്ചിലൂഷ്മ
സ്നേഹസാഗരം കാത്തു സൂക്ഷിപ്പവള്‍,
‍കുഞ്ഞു മക്കളെ ചേര്‍ത്തു വയ്ക്കുവാന്‍
നൂറു തൂവല്‍ ചിറകു വിരിപ്പവള്‍.

ആഞ്ഞുവീശും കൊടുംകാറ്റില്‍ നിന്നുമാ -
വന്‍ തിരമാലക്കോളില്‍ നിന്നും സദാ-
വന്നുചേരും വിപത്തേതാണെങ്കിലും
ധീരയായ്‌ തന്റെ മക്കളെ കാക്കുവോള്‍,

എങ്കിലും ഞൊടിനേരത്തിലിപ്പെരു-
മണ്ണില്‍ വീണുചിതറിത്തെറിച്ചൊരാ
പത്തു പൂവുകള്‍ , അല്ല പൂമൊട്ടുകള്‍
എങ്ങിനാശ്വസിച്ചീടുവതെന്‍ മനം?!

വര്‍ണമേറുമീ പൂവാംകുരുന്നുകള്‍
നല്‍കിടുമേറെയാനന്ദ നിര്‍വൃതി ,
പാഞ്ഞടുക്കുന്ന ക്രൂര മൃഗത്തിനും
ശാന്തിയേകുമീകുഞ്ഞു മാലാഖമാര്‍.

എന്തു സുന്ദര സ്വപ്നങ്ങളായിരു-
ന്നിത്ര നാളവര്‍ കണ്ടതെന്നോര്‍ക്കുക,
നന്മകള്‍തിങ്ങുമപ്പുണ്യ ജന്മങ്ങള്‍-
ക്കെത്ര ഹ്രസ്വമാം ജീവിതം ഭൂമിയില്‍....!!!

ഈയുലകിന്നുമപ്പു റം ജീവിതം
നല്‍കുവാന്‍ കഴിവുള്ളവനീശ്വരന്‍
‍സ്വര്‍ഗ വാടിയലംകൃതമാക്കുവാന്‍
കൊണ്ടു പോയതാണീക്കുഞ്ഞു പൂവുകള്‍.

ഒന്നു ചിന്തിക്കിലെത്രയോ ഭേദമാ-
ണീനരകത്തില്‍ നിന്നുള്ള മോചനം...?!!!

അമ്മതന്‍ ഗര്‍ഭപാത്രത്തിനുള്ളിലും
രക്ഷയില്ലാതുഴറുന്നു ഭ്രൂണങ്ങള്‍...
തമ്മില്‍ വെട്ടി മരിക്കുന്ന സോദരര്‍
‍തിന്മകള്‍ നിത്യം ചെയ്യുന്നു മാനവര്‍...

തോക്കുകള്‍,വെടി,സ്ഫോടനം,ബോംബുകള്‍
‍കത്തിയും വടിവാളും കഠാരയും,
ആര്‍ത്തി പൂണ്ട മനുഷമൃഗങ്ങള്‍തന്‍
മൂര്‍ച്ചയേറും കുടില തന്ത്രങ്ങളും...,

തേനില്‍ മുക്കിയൊളിപ്പിച്ചു വച്ചൊരാ-
തീവിഷം തുപ്പും വാക്കിന്‍ പ്രവാഹവും,
അമ്മ പെങ്ങളെന്നുള്ള ബന്ധങ്ങള്‍ ത-
ന്നുള്ളറിയാത്ത രാക്ഷസക്കൂട്ടങ്ങള്‍...,

കണ്‍കളില്‍ കാമഭ്രാന്തുമായ്‌ ചുറ്റിലും
തക്കം പാര്‍ത്തങ്ങിരിപ്പൂ കഴുകന്മാര്‍
പിഞ്ചു മേനിയും പിച്ചിപ്പറിച്ചു കൊ-
ന്നട്ടഹാസം മുഴക്കുന്നു കശ്മലര്‍.

പൊന്നു മക്കളെ നിങ്ങളീശന്റെ
നെഞ്ചിനുള്ളിലെ കുഞ്ഞു മാലാഖമാര്‍....,

മുന്നില്‍ ഗര്‍ത്തങ്ങള്‍ സങ്കടക്കടല്‍
ഒന്നിലും വീണുഴറാതിരിക്കുവാന്‍
സ്വര്‍ഗസീമയില്‍ ഉല്ലസിച്ചീടുവാന്‍
‍കൊണ്ടു പോയതാ ണാ സ്നേഹ ഗായകന്‍..!!!

കുഞ്ഞു മക്കളെ നിങ്ങള്‍ നീറുമെന്‍
ഹൃദ്ത്തടത്തില്‍ ഉറങ്ങിക്കിടക്കുക
കുഞ്ഞു മക്കളെ നിങ്ങളോര്‍മ്മതന്‍
ള്‍ത്തുടിപ്പുകളായി വസിക്കുക......!!!!

Thursday, December 11, 2008

മഴയൊഴുകുന്നു

ഇന്നോളം ഞാന്‍
കണ്ടതില്ലിങ്ങനെ
നിറമനമോടെ,
നിര്‍വൃതിയോടെ
മഴയെ
ഉള്‍ക്കാമ്പിലേ-
ക്കാവാഹിക്കുമീ
പ്രകൃതിഭാവം.
ഇല്ലൊരു ചലനവുമീ-
ത്തൈത്തെങ്ങോലയില്‍,
ഉയരമേറുമീ വന്‍ ദാരുവില്‍,
തളിരില ചൂടുമീ മുരിങ്ങയില്‍,
ചെറു കായ്കള്‍ പേറുമീ പപ്പായയില്‍.
നിറമനമോടെ
നിര്‍വൃതിയോടെ
സ്വീകരിക്കയായ്‌
ഇളം കുളിരോടെ.
പുളിമരത്തിന്‍
ചെറുതാമിലകളും
വിറയാര്‍ന്നു നില്‍ക്കുന്നഹോ.
ഒരു കുഞ്ഞു തെന്നല്‍ പോലുമി-
വര്‍ഷപാതത്തിനെതിരായ്‌
വീശുന്നതില്ല,
പടഹധ്വനികളുമായ്‌
എത്തിയതില്ലിടിയും
കണ്ണഞ്ചിക്കുമൊരു
സൗദാമിനിയും.
കേള്‍ക്കുന്നതൊരു
മര്‍മ്മരം,
കാതിനിമ്പം
വളര്‍ത്തുമൊരു ഗീതം
പെയ്യുകയല്ലിതു മഴ
ഒഴുകുന്നു നിര്‍വിഘ്നം
പ്രിയ തരമൊരു
തലോടലിന്‍ സുഖ-
മറിഞ്ഞൊരു നേര്‍ത്ത വിറയല്‍...
സുന്ദരിതന്‍ മിഴിപ്പീലിയുടെ ചഞ്ചലത...
അതു മാത്രമീ പുല്‍ക്കൊടിത്തുമ്പിലും
പൂവിന്നിതളിലും.
കനിഞ്ഞൊഴുകുകയാണീ
മഴ
വെയിലിന്‍ കൊടും താപമേറ്റുഴറിയ
മേദിനിയില്‍ നിന്നുയരുമൊരു
ചുടുവീര്‍പ്പടക്കുവാന്‍
‍അകലേയ്ക്കകലേയ്ക്കല-
ഞ്ഞൊടുവില്‍ തളര്‍ന്നവശരാം
വേരുകള്‍ക്കാശ്വാസമേകുവാന്‍,
ഇടതടവില്ലാ-
തൊഴുകുകയാണീമഴ
പ്രകൃതിതൻ  ‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍
സ്നേഹ ലാളനം
പ്രിയതരമാം
ഒരാശ്ലേഷണം.

Saturday, November 1, 2008

വരം

വരം
ഞാനൊന്നു കരഞ്ഞോട്ടെ,
വിങ്ങുമെന്‍ മനസ്സിന്റെ
നോവുകളാക്കണ്ണീരില്‍
കഴുകാന്‍ കഴിഞ്ഞാലോ?

തോല് വി തന്‍ ഭാരം പേറി-
ത്തളരാന്‍ വയ്യ, കൊടും-
തീനെടുവീര്‍പ്പാല്‍ സ്വയം
ഉരുകീടാനും വയ്യ.

കനിഞ്ഞേകുമോ ദൈവം
വരമൊന്നെന്റെ മനം
കഠിനതരം കരിം-
ശിലയായ്‌ മാറീടുവാന്‍?

Monday, September 8, 2008

വീണ്ടും ഒരോണം

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തു തുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍
‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
‍ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
‍ഓര്‍മ്മകള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാൻ
‍എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍
‍കോമരം തുള്ളും തെരുക്കൂത്ത്‌,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

Friday, June 20, 2008

കമലയോട്‌...............




കമലേ, നീയെന്തിനീ
നീര്‍മാതളത്തിന്റെ
കദനം നിനയ്ക്കാ-
തൊളിച്ചുപോയി...?
കരളില്‍ പ്രണയത്തിന്
‍തിരി തെളിച്ചാരുനിൻ
‍കനവുകള്‍ പോലും
കവര്‍ന്നെടുത്തു..?
നീലാംബരികളും
നീര്‍ത്തടാകങ്ങളും
നീ പരിപാലിച്ച
പൂവനവും,
നിന്റെ-നിശ്വാസ-
മുറഞ്ഞ പ്രകൃതിയും,
നിന്റെ സങ്കല്‍പം
നിറച്ച ദിനങ്ങളു-
മെന്തിനു വിസ്മൃത
വീഥിയില്‍ തള്ളി നീ-
യെന്തിനു പോയി
മരീചി തേടി...?
പരശതം സ്വപ്നങ്ങൾ
‍നിന്നാദര്‍ശത്തിനെ
പടുതയിടീക്കാ-
നൊരുങ്ങിയെന്നോ?
മറക്കുടക്കുള്ളില്‍നി-
ന്നിനിയും പുറത്തേയ്ക്കു
മറനീക്കിയെത്തുവാ-
നൊക്കുമെന്നോ?
ജരയും നരയും
പ്രകൃതിതന്‍ കല്‍പന-
യ്ക്കെതിരില്ല,സ്വാര്‍ഥത-
യേറുകിലും,
കാലം കനിഞ്ഞു നല്‍-
കീടും ജരാനര
മക്കനക്കുള്ളില്‍
ഒതുങ്ങീടുമോ?

Friday, June 6, 2008

നീ വരൂ .............

നീ വരൂ, സ്നേഹാല്‍
ക്ഷണിക്കുന്നു ഗായകാ
നീയെന്നരികത്തൊരല്‍പമിരിക്കുക,
ആദികവിയുടെ വാത്മീകമാണിതില്‍
ശാന്തി, സനാതന ശാന്തി നിറക്കുക...

നീവരൂ ഗായകാ..,ചാരത്തിരിക്കുക.
പാടാന്‍ മറന്നു വിതുമ്പുമെന്‍ മാനസ
ഗാന സാമ്രാജ്യത്തിന്‍ പാഴ്‌ ശ്രുതിമാറ്റുക,
നിന്റെ കരാംഗുലി ലാളനത്താല്‍, വീണാ
തന്ത്രിയില്‍ രാഗവും താളവും ചേര്‍ക്കുക

ഈ നിത്യ ശാന്തി തന്‍
ധന്യത പൂണ്ടു ഞാന്‍
എല്ലാം മറന്നൊന്നു പാടിടും നാള്‍ വരെ
നീയെന്നരികത്തു ചേര്‍ന്നൊന്നിരിക്കുക
നീ വരൂ ഗായകാ, ചാരത്തിരിക്കുക

Friday, May 9, 2008

വൈദേഹി

വയലില്‍ നുകക്കീഴില്‍ പോത്തുകള്‍ കുതിക്കുന്നു,
ഉഴവുചാലില്‍ വീണ്ടും വൈദേഹി ജനിക്കുന്നു.
സീരദ്ധ്വജന്മാര്‍ പുത്രീ ലാഭത്താല്‍ കുഴങ്ങുന്നു 
 
മുളയ്ക്കും ചെടി പറ്റെക്കിളച്ചു മറിക്കുന്നു .

ശലഭക്കൂട്ടം വിണ്ണില്‍ രസിച്ചു പറക്കുന്നു,
കഴുകന്‍ മരക്കൊമ്പില്‍ ഒളിച്ചു വസിക്കുന്നു.
യൗവനം പുതു വര്‍ണപ്പുതപ്പില്‍ത്തരിക്കുന്നു,
ശൈവ ശാപങ്ങള്‍ എത്ര ലളിതം, കുലയ്ക്കുന്നു!

സ്ത്രീധനപ്പിശാചിന്റെ നീരാളിപ്പിടുത്തത്തില്‍
‍സീതയും സോദരിമാരൊക്കെയും പിടയുന്നു,
തേന്‍ പദ പ്രവാഹത്തിന്‍ തേരുകളുരുളുന്നു,
ജാനകി ഉടുവസ്ത്രം മടിയാതുരിയുന്നു.

കൈകേയി യുദ്ധത്തിന്നായ്‌ പടക്കോപ്പണിയുന്നു,
ലക്ഷ്മണന്‍ വിടുപണി   കൃത്യമായ്‌ ത്തുടരുന്നു.
രാമന്റെ അവതാരം പൂര്‍ണമാകുന്നു,സീത-
ഗര്‍ദ്ദഭ ജന്മം പേറി ഗമനം തുടരുന്നു.

രാവണന്‍ വേഷം കെട്ടി ആറാട്ടു നടത്തുന്നു
മാരീചന്‍ തക്കം നോക്കി മാനുടുപ്പണിയുന്നു.
രാമബാണങ്ങള്‍ ചുറ്റും മരണം വിതക്കുന്നു,
അഗ്നി പുച്ഛവും പൊക്കി മാരുതി ചിരിക്കുന്നു

രാമന്റെ
നേതൃത്വത്തില്‍ അയോദ്ധ്യ വളരുന്നു,
അഗ്നിയില്‍ നിത്യം സീത ശുദ്ധി വീണ്ടെടുക്കുന്നു
മകള്‍ക്കായ്‌ ചുരത്തിയ മുലപ്പാലില്‍ ചെം നിണം
കലരുന്നതു കാണ്‍കെ വസുധ വിളറുന്നു.

അംശാവതാരങ്ങള്‍തന്‍ കണക്കേറുന്നു,
ക്ഷമ-നശിച്ച ക്ഷിതി നെഞ്ചത്തടിച്ചു കരയുന്നു.
അക്ഷയ പാത്രം നല്‍കാന്‍ ആദിത്യന്‍ മടിക്കുന്നു,
പാഞ്ചാലി കാമാര്‍ത്തയായ്‌ പകല്‍ രാവാക്കീടുന്നു

ശകുനി കള്ളച്ചൂതിന്‍ അടവു മാറ്റീടുന്നു,
ദുശ്ശാസനന്റെ കൈകള്‍ വിശ്രമം മറക്കുന്നു.
കൃഷ്ണതന്‍ നിലവിളി നിഷ്ഫലം മുഴങ്ങുന്നു,
കൃഷ്ണനോ രാധയ്ക്കൊപ്പം സ്വപ്നങ്ങള്‍ പങ്കിടുന്നു

മൂര്‍ത്തികള്‍ക്കുണര്‍വ്വേകി, 
സമസ്തൈശ്വര്യങ്ങള്‍ക്കായ്‌
അനസൂയ നഗ്നയായ്‌ 
ആതിഥ്യമരുളുന്നു.

മഴ പെയ്യുന്നു, മനം നിറഞ്ഞു കവിയുന്നു,
വരദാനങ്ങള്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു.
വയലില്‍ നുകം പേറി വൈദേഹി തളരുന്നു,
ഉഴവു ചാലുകാണാതുഴറി നടക്കുന്നു.

Saturday, April 12, 2008

മാറ്റം..അന്ന്.....

...മാറ്റം..പിണക്കം ഭാവിച്ചിട്ടും പുലഭ്യം പറഞ്ഞിട്ടും
വിട്ടുവീഴ്ചയെന്യേ നാം അന്യോന്യം പൊരുതവെ
ഓര്‍ക്കുവാന്‍ മറക്കുന്നു കാലവൃക്ഷത്തില്‍ നിന്നും
വല്‍സരമതിധൃതം കൊഴിഞ്ഞു തീരും സത്യം
ഓര്‍ക്കവേയത്യാശ്ചര്യമുണരുന്നുണ്ടെന്നാണീ -
താളഭ്രംശത്തിന്‍ ഭാരം നമ്മളില്‍ക്കടന്നേറി?
തങ്ങളില്‍ പകയുടെ തീക്കനലൂതിക്കത്തി-
ച്ചെന്തിന്നായ്‌ വൃഥാ കാരമുള്ളു പോല്‍ വ്യഥ പോറ്റി?
ഞാന്‍ ചിരിക്കവേ നിന്റെ വദനം കറുക്കുന്നു
നീ ചിരിക്കവേ ഞാനും കപടം ഭാവിക്കുന്നു
ഒപ്പമായ്‌ ഒരു ചിരി നാം സ്മരിക്കവേ കാലം
എത്രയോ കാതം ദൂരത്തെത്തിയെന്നറിയുന്നു
എന്നില്‍നിന്നുദ്ഗമിക്കും വാക്കുകള്‍ കേള്‍ക്കേ എതിര്‍-
വാക്കുനിന്നുടെ നാവിന്‍ തുമ്പിലിറ്റുനിന്നാലും,
ചൊല്ലില്ല,കഷ്ടം! വാശി, പിന്നെ നീ ചൊല്ലീടുമ്പോള്‍ ‍
കേള്‍ക്കുവാന്‍ കൂട്ടാക്കാതെ എന്‍ പക ജയിക്കുന്നു
കാണുവാന്‍ കൊതിയോടെ ഓടി ഞാനണയുമ്പോള്‍
‍ക്രൂരമാം ഭാവം പേറി നീ മുഖം തിരിക്കുന്നു
പിന്നെ നിന്‍ നയനങ്ങള്‍ എന്നിലേയ്ക്കെത്തീടുമ്പോള്‍ ‍
എന്നിലെയഹംബോധം നിന്‍ കാഴ്ച മറയ്ക്കുന്നു
ഓര്‍ക്കവേ അത്യത്ഭുതം  നിറയുന്നുണ്ടെന്നാണീ-
മോഹഭംഗത്തിന്നാഴം നമ്മളെ ദൂരത്താക്കി.....!?


..അന്ന്...
അന്നുനാം യുവത്വത്തിന്‍ തണ്ടുകള്‍ താങ്ങീടവെ
കണ്ടിരുന്ന കിനാക്കള്‍ വര്‍ണനങ്ങള്‍ക്കപ്പുറം
ചിന്തയില്‍പ്പോലും നറുപൂനിലാപ്പാലും-സിരാ-
തന്തുവില്‍ തുള്ളും രക്തത്തുടിപ്പും പ്രവാഹവും
ദൂരമെത്ര കാതമെന്നാലുമാഹൃദ്സ്പന്ദങ്ങള്‍‍
‍ചാരേ നിന്നല്ല,തന്നില്‍ തന്നെയെന്ന പോല്‍ കേട്ടു.
എന്നെ നീ പുണരുമ്പോള്‍ 
എന്‍ മനസ്സെന്നെവെടി 
ഞ്ഞമ്പുപോല്‍                                                                                                                       നിന്‍ഹൃത്തിനും
അപ്പുറത്തെത്തിനിന്നു                                                                                                                                                                                  
നീ വലം കാല്‍ വെയ്ക്കവെ ഒട്ടുമേ യത്നം കൂടാ-
തെന്‍ വലം കാലും മുന്നോട്ടെന്ന മട്ടായിരുന്നു.
രാവിലും പകലിലും നോവിലും നിനവിലും
രാഗാനുഭൂതികള്‍തന്‍ ഗാഡമാം ഭാവത്തിലും 
കൃത്യമായ്‌ പദം വച്ചു നൃത്തമാടിയോര്‍ മധു-
ഒപ്പമായ്‌ പാനം ചെയ്തു തൃപ്തരായ്ക്കഴിഞ്ഞവര്‍.
ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?

Friday, March 7, 2008

സ്വപ്ന സൗധം

ഈ  നിശീഥിനി തന്‍ പൊൻ തുരുത്തിലിരു-
ന്നേകയായ് ഞാൻ മെനഞ്ഞിന്നൊരുമാളിക
എന്‍റെ സ്വപ്നങ്ങളാം സേവകര്‍ കാത്തിടും
സ്വര്‍ഗ്ഗീയ ശാന്തി തുളുമ്പിടും  മന്ദിരം
നിത്യ നിശ്ശബ്ദത കട്ടപിടിച്ചതാ-
ണിത്തറവാട്ടിന്നകത്തളമൊക്കെയും
ഏകാന്തതയുടെ സാമ്രാജ്യമിന്നിതി-
ലില്ലൊരു നേര്‍ത്ത ചിലമ്പിന്റെ നാദവും 
ഇവിടെയില്ലകിടില്‍ വിഷപ്പാല്‍ ചുരത്തുന്ന
ധേനുവും ,ധേനുവിന്‍ ഓമല്‍ക്കിടാങ്ങളും
വര്‍ണഭേദങ്ങളാല്‍ സീമതിരിച്ചങ്ങുയരെ-
പ്പറക്കും കൊടിതോരണങ്ങളും
ഏതോ ചുവന്ന തെരുവിന്‍റെ സന്തതി
നാട്ടില്‍വിതച്ച പുഴുത്ത സന്മാര്‍ഗ്ഗവും
ഇവിടെങ്ങുമില്ല സുഗന്ധം പരത്തുന്ന
പാലയും ദാഹാര്‍ദ്രയായൊരു യക്ഷിയും
ഇല്ലിവിടുത്സവച്ചന്തയിലെ വില-
പേശലും തിക്കും തിരക്കും സ്വരങ്ങളും
ഈ നിമിഷങ്ങളെ പേടിപ്പെടുത്തുവാന്‍
കാലന്‍പരുന്തിന്‍ ചിറകടിയൊച്ചയും.
ഏകാന്ത സ്വപ്നത്തിന്‍ മാധുര്യമേറ്റുവാന്‍
പ്രാണനിലാനന്ദ ദീപം തെളിക്കുവാന്‍
ഒന്നുമാത്രം മതി നിന്‍റെ സ്നേഹം സഖേ
വന്നീടുകീ,സ്വപ്നസൗധത്തിലേയ്ക്കുനീ.