Sunday, March 1, 2009

ആശങ്ക

ആരാരും സമ്മതമോരാതെ നെഞ്ചിലെ
ആര്‍ദ്രത തന്നുറവൂറ്റിമാറ്റി,
ചിരകാല സ്വപ്നത്തിന്‍ പരിമളത്തില്‍, ചീറ്റി-
ച്ചിതറും നിണത്തിന്‍ ചീമണം കലര്‍ത്തി.
കല്‌ഹാര പുഷ്പങ്ങള്‍ പൂത്തിടും ചില്ലകള്‍
കാരുണ്യമെന്യേയറുത്തുമാറ്റി,
ഒരു സാന്ത്വനം കൊതിച്ചെത്തുന്നപ്രാണനെ-
യുടവാള്‍ മുനത്തുമ്പില്‍ കുത്തിനിര്‍ത്തി.
വിധുരയാം കന്യതന്‍ ഹൃദയ തടാകങ്ങള്‍
ചുടു കണ്ണു നീരാല്‍ നിറച്ചു വച്ചു,
അതിലെന്നും മുങ്ങിപ്പിടഞ്ഞിടാന്‍ നോവിന്റെ -
തിരിയെത്ര കത്തിച്ചവള്‍ക്കു നല്‍കി?
ഒരുനാളുമണയാത്ത പകയുടെ തീപ്പൊരി
ചുടുനിശ്വാസക്കാറ്റില്‍ പടര്‍ന്നിടുമ്പോള്‍
എവിടെയാണിതിനന്ത്യം..?എവിടെയാണാശ്രയം...?
ഒരുനാളുമണയില്ലേ മുക്തി മാര്‍ഗം...??